ഇതിൽ പറയുന്ന പലകാര്യങ്ങളും ഞാൻ പലപ്രാവശ്യം പറഞ്ഞതാണെങ്കിലും പ്രതികരണത്തിന്റെ സമഗ്രതക്ക് വേണ്ടി അതൊഴിവാക്കാൻ നിവൃത്തിയില്ല).
ജെ ദേവിക ഹമീദ് ചേന്നമംഗലൂരിനെതിരെ നിരത്തുന്ന വിമർശ്ശനങ്ങൾ പലതും ഞാനും അംഗീകരിക്കുന്നു.മൂന്നു പോസ്റ്റുകളിലായി ഈ ബ്ലോഗിൽ ഞാനും ഈ വിമർശ്ശനങ്ങൾ പലതും മുമ്പ് ഉയർത്തിയിട്ടുണ്ട്.
ലൗ ജിഹാദിനു പിറകെ ശ്രീ ഹമീദ് ഉയർത്തുന്ന ഇന്റെലക്ച്വൽ ജിഹാദ് എന്ന പദം പേടിപ്പിക്കുന്നത് തന്നെയാണ്.സമകാലിക യാഥാർത്ഥ്യങ്ങളെ നിഷ്കരുണം അവഗണിക്കുന്നതും അതിലേറെ അപകടസൂചന നൽകുന്നു..ഇങ്ങനെ അപകടങ്ങൾ ധാരാളം പതുങ്ങിയിരിക്കുന്ന ഒരു കവർ സ്റ്റോറിക്ക് കിട്ടിയ സ്വീകാര്യതയും അപകടസൂചനതന്നെ.പി ഡി പി ബന്ധം,സ്വത്വ വാദം തുടങ്ങിയ കാര്യങ്ങളിൽ സി പി എം ഒരു തെറ്റുതിരുത്തൽ/ശുദ്ധീകരണം നടത്തുന്ന സന്ദർഭത്തിൽ ഇടയിൽകേറി തന്റെ അജണ്ടകൂടി കുത്തിച്ചെലുത്താനാണ് ശ്രീ ഹമീദ് ഈ ലേഖനത്തിലൂടെ ശ്രമിച്ചത്.അതിലദ്ദേഹം വിജയിക്കുകയും ചെയ്തു.തെറ്റു തിരുത്തലിന് വ്യക്തമായ മുസ്ലിം വിരുദ്ധതയും ഹൈന്ദവസ്വീകാര്യതയും നൽകുന്നതിൽ ഈ ലേഖനം സുപ്രധാനമായ പങ്കുവഹിച്ചു എന്നു തന്നെ പറയാം.അതുണ്ടാക്കിയ ദീർഗ്ഘമായ ചർച്ചകളുടെ ഫലവും അതായിരുന്നു.
ഇവിടെ മറ്റൊരു തലം കൂടി പരിശോധിക്കേണ്ടതുണ്ട്.ഇടതുപക്ഷത്തെ വിമർശ്ശാത്മകമായി കാണുന്ന പല വിഭാഗങ്ങളും ഈ ലേഖനത്തിൽ ഉള്ളാലെ സന്തോഷിച്ചു എന്നതാണ്.കാരണം ഇതിൽ പറയുന്ന പലകാര്യങ്ങളും ഇങ്ങനെ തുറന്നു പറയണമെന്ന് ആഗ്രഹിച്ചിരുന്നവരാണവർ.അങ്ങനെ സന്തോഷിച്ച പലരെയും എനിക്കറിയാം.പക്ഷെ ഹമീദിന്റെ കാഴ്ചപ്പാടിലൂടെ ഇത് പുറത്തുവരുന്നതിൽ വിയോജിപ്പുമുണ്ട്.ചുരുക്കത്തിൽ ജമാ-അത്തെ ഇസ്ലാമിക്കെതിരെ ഉയർന്നുവന്ന/ഉയർത്തിക്കൊണ്ടുവന്ന ചർച്ചയുടെ സന്ദർഭവും അതുയർത്തിയ ആളുടെ ആശയനിലപാടുകളും പ്രതിലോമകരമായിരുന്നു. എന്നാൽ അതിൽ പറയുന്ന ജമാ-അത്തിന്റെ ഹിഡ്ഡൻ അജണ്ടക്ക് മറ്റൊരു തരത്തിൽ വസ്തുതാപരമായ സാംഗത്യവുമുണ്ട് താനും.
ഇത് മുസ്ലിം പ്രശ്നങ്ങൾ പൊതുവേ അഭിമുഖീകരിക്കുന്ന ഒരു യാഥാർത്ഥ്യമാണ്.മത സമുദായത്തിൽ മേൽക്കൈ നേടാൻ ശ്രമിക്കുന്ന ആഭ്യന്തര ഗ്രൂപ്പുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഉണ്ട്,വരേണ്യതാൽപര്യങ്ങൾ നിരന്തരം മേൽക്കൈ നിലനിർത്താൻ നടത്തുന്ന ശ്രമങ്ങൾ ഉണ്ട്.ഫലത്തിൽ വരേണ്യ വിഭാഗങ്ങൾ പല ഗ്രൂപുകളായി പങ്കിട്ടെടുത്ത ഗ്രൂപ്പുകളുടെ ഒരു കോ-ഓർഡിനേഷനാണ് മുസ്ലിം നേതൃത്വം എന്നു പറയാം.ജമാ-അത്തെ ഇസ്ലാമി ഇന്നു വരെ അതിന്റെ ഭാഗം തന്നെയായിരുന്നു.തിരഞ്ഞെടുപ്പ് രാഷ്ട്രീയം/വോട്ട് ബാങ്ക് രാഷ്ട്രീയം ജമാ-അത്തിനെ പെട്ടെന്ന് രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു.ജമാ-അത്ത് നിരോധിക്കപ്പെട്ടപ്പോൾ പോലും കേരളത്തിൽ ഇത്ര ചർച്ച നടന്നിട്ടില്ല എന്നു പറയാം.
ജമാ-അത്തിനെതിരെ ഈ സന്ദർഭത്തിൽ ഈ രീതിയിൽ സെൻഷേഷണലായി ഉയർത്തിയ വിവാദം ജമാ-അത്തിനു സമുദായ പൊതു ബോധത്തിൽ കൂടുതൽ സ്വാധീനം നില നിർത്താനേ സഹായിക്കൂ.കാരണം ജമാ-അത്ത് സ്വീകരിക്കുന്ന തന്ത്രപരമായ ചുവടുവെപ്പു തന്നെ.വോട്ടു ചെയ്യലും തിരഞ്ഞെടുപ്പിൽ മത്സരിക്കലും മതപരമായ നിഷിദ്ധതയായിരുന്നല്ലോ അവർക്ക്.(ഭേദഗതികൾ വരുന്നതിനു മുമ്പുള്ള അവരുടെ ഭരണ ഘടന നോക്കുക).പിന്നീട് തിരഞ്ഞെടുപ്പിലേക്ക് വരുമ്പോൾ അവർ തിരഞ്ഞെടുപ്പിലേക്ക് വന്ന കേരളത്തിലെ ചില നക്സലൈറ്റ് ഗ്രൂപ്പുകളുടെ മാതൃകയാണ് പിതുടരാൻ ശ്രമിക്കുന്നത്.
രാഷ്ട്രീയ ഇസ്ലാം 80കളും 90കളും പിന്നിട്ട് 2000ത്തിലെത്തുമ്പോൾ ആഗോളതലത്തിൽ തന്നെ പ്രതിസന്ധികളെ നേരിടുന്നുണ്ട്.ശീതസമരത്തിൽ അമേരിക്ക അവർക്ക് കൊടുത്ത പ്രാധാന്യത്തിന്റെ കാലം കഴിഞ്ഞതാണ് അതിന്റെ ഒരു പ്രധാനകാരണം.മിതവാദവും ഭീകരവാദവുമായി വേർപ്പിരിയുന്നതിന്റെ വേഗത വർദ്ധിച്ചതാണ് ഒരു ഫലം.സുസംഘടിതമായ സംഘടനാശരീരം അന്തർദ്ദേശീയ നെറ്റ്വർക്ക്,അനുയായി വൃന്ദത്തിന്റെ വളർച്ച ഇതൊക്കെ ഒരു ബഹുജന പാർട്ടിക്ക് സ്വീകരിക്കേണ്ട പ്രായോഗിക തന്ത്രങ്ങളിലേക്ക് അവരെ നയിച്ചു.പ്രത്യക്ഷമായ ഭരണവർഗ്ഗ സ്വഭാവം അവർ പ്രകടിപ്പിക്കാൻ തുടങ്ങി.പാക്കിസ്ഥാൻ,ബംഗ്ലാദേശ്,തുടങ്ങിയ രാജ്യങ്ങളിൽ ജമാ-അത്ത് ഭരണം കയ്യാളിയതിന്റെ അനുഭവം പരിശൊധിക്കുക.തുർക്കിയിലും അറബ് രാജ്യങ്ങളിലും സമാനമായ പ്രവണതകൾ കാണാം.അവിടങ്ങളിൽ തൊണ്ണൂരുകളിൽ രാഷ്ട്രീയ ഇസ്ലാമിൽ ഉണ്ടായ വിള്ളലുകളും പരിശൊധിക്കപ്പെടേണ്ടതുതന്നെ.
അമേരിക്കക്ക് ശത്രുവില്ലാതായ പോലെ രാഷ്ട്രീയ ഇസ്ലാമിനും ശത്രു ഇല്ലാതായിരുന്നു.രണ്ടും പരസ്പരം ശത്രുക്കളാകാനുള്ള ഭൗതിക സാഹചര്യവും നിലനിൽക്കുന്നു.
ജമാ-അത്തിന്റെ അംഗസംഖ്യയിലുണ്ടായ താരതമ്യേനകുറവെങ്കിലും ഗണനീയമായ വളർച്ച,വരേണ്യ/സമ്പന്ന വിഭാഗങ്ങളുടെ സംഘടനയിലെ വർദ്ധിച്ചുവരുന്ന സാന്നിദ്ധ്യം,സ്താപനങ്ങളുടെ വളർച്ച തുടങ്ങിയ പലകാര്യങ്ങളും അവരെ പ്രായോഗിക നിലപാടുകളെടുക്കാൻ നിർബന്ധിച്ച സാഹചര്യങ്ങളോ കാരണങ്ങളോ ആണ്.
ജമാ-അത്തിന്റെ മത,രാഷ്ട്രീയ കാഴ്ചപ്പാട് മുസ്ലിംകളിൽ ഭൂരിഭാഗത്തിനും ഇന്നും അന്യവും അസ്വീകാര്യവും ആയിത്തുടരുന്നു.
അടിയന്തിരാവസ്ഥക്ക് ശേഷം ജമാ-അത്ത് വളരെ ബോധപൂർവ്വമായി ബുദ്ധി ജീവികൾ,സാംസ്കാരിക നായകന്മാർ,പൗരാവകാശ പ്രവർത്തകർ എന്നിവരെ അണി നിരത്തി വളരെ വ്യത്യസ്തമായ ഒരു സംഘടനാ പ്രചരണരീതി സ്വീകരിച്ചു തുടങ്ങി.അതിനു മുമ്പും പലരെയും സമ്മേളനത്തിലേക്ക് ക്ഷണിക്കുക മുതലായ കാര്യങ്ങൾ ചെയ്യാറുണ്ടായിരുന്നെങ്കിലും അത് പ്രവർത്തനത്തിന്റെ ഒരു മുഖ്യ അടവാക്കുന്നത് ഇക്കാലത്താണ്.ഇവിടുത്തെ മുസ്ലിംകൾക്ക് അപരിചിതവും അസ്വീകാര്യവുമായ ആശയങ്ങൾ വെച്ചു പുലർത്തുന്ന ജമാ-അത്തിലേക്ക് കടന്നു വന്നവർ വിദ്യാസമ്പന്നരും കാൽപനികരും ആയ ഒരു മധ്യവർഗ്ഗമാണ്.അത്യധികം ആദർശ്ശവാദികളും കാൽപനികരുമായ ജമാ-അത്തുകാർ എന്നും ലക്ഷ്യമിട്ടത് വിദ്യാസമ്പന്നരായ മധ്യവർഗ്ഗത്തെയാണ്.ഒരു തികഞ്ഞ മധ്യവർഗ്ഗ സംഘടക്കു വേണ്ട പ്രവർത്തന രീതിയാണ് അവർക്കുണ്ടായിരുന്നത്.അതുകൊണ്ടു തന്നെ ഇടതുപക്ഷ മതേതരസംഘടനകളിൽപെട്ട യുവാക്കളെ ആകർഷിക്കുന്ന രീതിയിൽ സംഘടനയുടെ പ്രചരണ പ്രവർത്തന പരിപാടികളിൽ ബൗദ്ധികമായ ഒരു പരിവേഷം നിലന്ര്ത്താൻ അവരെന്നു ശ്രമിച്ചു.അതിന്നും തുടരുന്നു.
ഷാബാനു കേസ്,മാധ്യമം ഒരു വഴിത്തിരിവ്
പരസ്യത്തിലെ വാചകം പോലെ തന്നെ മാധ്യമം ഒരു വഴിത്തിരിവുതന്നെയായിരുന്നു.അടിയന്തിരാവസ്ഥയിലെ നിരോധനം,സംഘടനക്കുള്ള അസ്വീകാര്യത തുടങ്ങിയ പരിമിതികൾ മറികടക്കാൻ അവർക്ക് ശരീ-അത്തു വിവാദം ഒന്നാംതരം അവസരം ഉണ്ടാക്കിക്കൊടുത്തു.എഴുത്തിലും പ്രസംഗത്തിലും സമർത്ഥനത്തിലും അസാമാന്യ മികവുള്ള ഒരു നിരതന്നെ ജമാ-അത്തിലുണ്ടായിരുന്നു.ആകർഷകവും അക്രമണസ്വഭാവമുള്ളതുമായ അവരുടെ ശരീ-അത്ത് പ്രതിരോധം സമുദായത്തിനുള്ളിൽ അവർക്ക് മാന്യത് നേടിക്കൊടുത്തു.യുവാക്കളിൽ ഒരു വിഭാഗത്തെ അവർ ആകർഷിച്ചു.ശരീ-അത്തു വിവാദം ജമാ-അത്ത് മുസ്ലിം സമുദായത്തിന്റെ പൊതു ബോധത്തെ സ്വാധീനിക്കാൻ തുടങ്ങിയതിന്റെ പ്രാരംഭമായിരുന്നു.അതിൽ പിന്നീട് മാധ്യമം തുടങ്ങിയ ശേഷം പല എഴുത്തുകാരെയും മുസ്ലിം ബുദ്ധിജീവികളെയും അവർ സ്വാധീനിച്ചു.മുസ്ലിം ബുദ്ധിജിവ്വികളിൽ പലരും ജമാ-അത്തായില്ലെങ്കിലും അവരുണ്ടാക്കിയ മുസ്ലിം പൊതു ബോധത്താൽ സ്വാധീനിക്കപ്പെട്ടു.ഏൻ പി മുഹമ്മദ്,വൈക്കം മുഹമ്മദ് ബഷീർ തുടങ്ങി പലരും ചിലപ്പോൾ ഇതിനു വിധേയമായി.ബഷീറിന്റെ മൃതദേഹം മാങ്കോസ്റ്റീൻ മരച്ചുവട്ടിൽ സംസ്കരിക്കപ്പെടാതിരിക്കും വണ്ണം ഒരു സമരസപ്പെടൽ ഇങ്ങനെ ഉണ്ടായി.
മാധ്യമം പത്രം തുടങ്ങേണ്ട ആവശ്യകതക്ക് കാരണമായി അവർ പറഞ്ഞത് ഷാബാനു ബീഗം/ശരീ-അത്ത് വിവാദമാണ്.സമുദായത്തിന്റെ,ഇസ്ലാമിന്റെ പക്ഷത്തുനിന്നുകൊണ്ട് ഇത്തരം വിഷ്യങ്ങളിൽ ശക്തമായ ഇടപെടൽ നടത്താൻ പത്രം ആവശ്യമാണെന്ന് അവർ പറഞ്ഞു.ഇന്ത്യയിൽ ഭൂരിപക്ഷ ന്യൂനപക്ഷ വർഗ്ഗീയതൾ ഭരണകൂടൂത്താശയോടെ പെട്ടെന്ന് ഉയിർത്തെഴുനേൽക്കാൻ കാരണമായത് ഷാബാനു ബീഗം കേസാണല്ലോ.(പാർലമെന്റിൽ ജിവനാംശബിൽ,ബാബരിപള്ളി തുറന്നു കൊടുക്കൽ).
പിന്നീട് കേരളത്തിലെ മതേതര ബുദ്ധിജീവികളെ ജമാ-അത്ത് തങ്ങളുടെ ബൗദ്ധിക ഔന്നത്യം കാട്ടി മുസ്ലിം വിദ്യാസമ്പന്നരെ ആകർഷിക്കൻ ഉപയോഗിച്ചു.ഇതും മാധ്യമം പത്രത്തിലോ വാരികയിലോ എഴുതുന്നതും തുല്യമായി കാണുന്ന അൽപത്തമാണ് ഹമീദ് കാണിക്കുന്നത്.എന്നാൽ മാധ്യമം മലയാള പത്രപ്രവർത്തന രംഗത്തുണ്ടാക്കിയ മാറ്റങ്ങളെ കാണാതിരിക്കാൻ കഴിയില്ല.അത്തരം ഒരു മാധ്യമം ഇല്ലാതിരിക്കുന്നതിന്റെ സ്പെയ്സ് അവർ നന്നായി ഉപയോഗിക്കുന്നു.
എന്നാൽ മാധ്യമം മുസ്ലിംസമുദായത്തിനകത്തുണ്ടാക്കുന്ന ദീർഗ്ഘകാലാടിസ്ഥാനത്തിലുള്ള നിഷേധാത്മകസ്വാധീനം ജെ ദേവികയെ പോലുല്ലവർ കാണാതെ പോകുന്നു.
ഇസ്ലാമോഫോബിയ കൈവെട്ടു കേസിലും മലയാള മാധ്യമങ്ങളിൽ പ്രകടമാണ്.എന്നാൽ അതിനെതിരെയുള്ള ജെ ദേവികയെപ്പോലുള്ളവരുടെ ഇടപെടലിനെ പോപ്പുലർ ഫ്രണ്ടും ജമാ-അത്തും തങ്ങളുടെ നിരപരാധിത്വം/നിഷ്കളങ്കത തെളിയിക്കാനുള്ള ആയുധമാക്കുന്നു.മ-അ് ദനിയുടെ കാര്യത്തിൽ ജെ ദേവിക പ്രതികരിച്ചു കാണാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു.
ജെ ദേവിക ഇടതുപക്ഷവുമായി ബന്ധപ്പെടുത്തിമാത്രം ഈ പ്രശ്നത്തെ കാണരുത്.അവരുടെ ഹിന്ദുപ്രീണനം എന്നതിലും മാധ്യമങ്ങളുടെ ഇസ്ലാമോഫോബിയയിലും മാത്രം ഒതുക്കി ഈ വിഷയത്തെ കണ്ടാൽ മതിയോ?പോപ്പുലർ ഫ്രണ്ട് കൃത്യമായ വർഗ്ഗീയധ്രുവീകരണ അജണ്ടയോടെ ചെയ്ത ഒരു കൃത്യാമാണിത്.അതിലൂടെ കേരളത്തിലെ പൊതുസമൂഹത്തിലും മുസ്ലിം സമൂഹത്തിലും അവർ നടപ്പാക്കാൻ ലക്ഷ്യമിടുന്ന അജണ്ടകൾകൂടി പരിഗണിച്ചു വേണം ഒരു വിലയിരുത്തൽ നടത്താൻ.
മ-അ്ദനി കേസു പോലെ അല്ലെങ്കിൽ കൈവെട്ട് കേസ് അന്വേഷണത്തിനിടയിൽ പോലീസിനും മാധ്യമങ്ങൾക്കും പറ്റൂന്ന അബദ്ധങ്ങൾ/മുന്വിധികൾ പോലെയാണ് മൊത്തം അന്വേഷണവും റെയ്ഡുകളും എന്ന് വിധിയെഴുതുന്നത് ആരെയാണു സഹായിക്കുക.
ബഹുസ്വരത ഇടതുപക്ഷത്തിനില്ലെന്നും ജമാ-അത്തിനതുണ്ടെന്നുമാനോ ദേവിക പറയുന്നത്? എല്ലാവരും തങ്ങളുടെ നിക്ഷിപ്ത(വോട്ട്/സംഘടനാ)താൽപര്യങ്ങൾക്കു വേണ്ടി ബഹുസ്വരത പറയുന്നു.ജമാ-അത്തും അങ്ങനെ തന്നെ.
ജമാ-അത്തുമായി സംവദിക്കാൻ പാടില്ലേ?
സംവദിക്കാം.സംവദിക്കണം.ജമാ-അത്ത്/അതിന്റെ മാധ്യമങ്ങൾ/അതിന്റെ പ്രോപഗണ്ട മുസ്ലിം സമുദായത്തിനകത്ത് ഒരു തരം അഭിപ്രായ രൂപീകരണം/മുസ്ലിം പൊതു ബോധം സൃഷ്ടിക്കുന്നുണ്ട്.ഇത് സമുദായത്തെ/മതത്തെ ഏകശിലാത്മകമാക്കുന്നു.മുജാഹിദും സുന്നികളുടെ സ്ഥാപനവൽക്കരണവും കടന്ന് ഒരു പടി മുന്നിലാണ് ജമാ-അത്തിന്റെ ഈ ഏകശിലാത്മകത.മുഴുവൻ കാര്യങ്ങളും ഇസ്ലാമികമാക്കണം/ദീനിനു കീഴ്പെടണം/ദൈവത്തിന് അടിപ്പെടണം എന്ന വാദത്തിലൂടെ ജമാ-അത്ത് തങ്ങളുടെ അനുയായികളേ ശക്തമായി ഏകീകരിക്കുകയാണ്.സംഘടനാവൽക്കരിക്കപ്പെട്ട മതമാണ് ഇവിടെ മതം.
ബഹുസ്വരത എന്നതൊരു അടവാകുന്നത് ഇവിടെയാണ്.എല്ലാതരം വാക്കുകളെയും ഭാഷാപ്രയോഗങ്ങളെയും മുൻപിൽ കേറി അപഹരിച്ചെടുത്ത് ഇവർ ബൗദ്ധിക ലോകത്തെ കബളിപ്പിക്കുകയാണെന്ന് കാണാം.രാഷ്ട്രീയ ഇസ്ലാമിന്റെ ഇന്നതെ ആഗോള ദൗത്യം,ജമാ-അത്ത് പിന്തുണക്കുന്ന ഇസ്ലാമിക ബദൽ സംവിധാനങ്ങളുടെ/സ്ഥാപനങ്ങളുടെ(ഇസ്ലമിക ബാങ്കിംഗ് മുതലായ) അവസ്ഥ ഇതൊക്കെ പരിഗണിച്ചു കൊണ്ടു വേണം അവരുടെ നവലിബറൽ വിരുദ്ധത പരിഗണനക്കെടുക്കാൻ.
ജമാ-അത്ത് സമുദായത്തിനകത്ത് എന്തു തരം പരിണതഫലങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് ജെ ദേവിക പഠനം നടത്തിയിട്ടുണ്ടെങ്കിൽ അത് അറിഞ്ഞാൽ കൊള്ളാമായിരുന്നു.
ജമാ-അത്തുമായി ബൗദ്ധിക സംവാദം നടത്താൻ പ്രാപ്തിയുള്ള ആളായിരിക്കാം ദേവിക.എന്നാൽ ഒരു വ്യക്തിക്ക് ഒരു സംഘടനയുടെ ആസൂത്രിത ഉപയോഗപ്പെടുത്തൽ പദ്ധതികളെ മറികടന്നുകൊണ്ട് അവരുമായി ഗുണാത്മകമായ ഒരു സംവാദം നടത്താൻ കഴിയും എന്ന ആത്മ വിശ്വാസം നല്ലതാണ്.കണ്ടറിയാം.കേരളത്തിലെ ഒരു സാംസ്കാരിക ബുദ്ധിജീവിക്കും(ഹമീദിനടക്കം)ജമാ-അത്തുമായി സംവദിച്ച് ഗുണാത്മകമായഫലം അൽപമെങ്കിലും ഉണ്ടായ അനുഭവം എനിക്കറിയില്ല.എന്നെ പോലെയുള്ള സാധാരണക്കാർ അക്കാര്യത്തിലുള്ള നമ്മുടെ ബുദ്ധിജീവികളുടെ ഫലപ്രാപ്തിയില്ലായ്മയിൽ കുണ്ഠിതമുള്ളവരാണ്.എന്നും ജ. വി ആർ കൃഷ്ണയ്യർ അവരോടൊപ്പമുണ്ട്.എന്നിട്ടും കൃഷ്ണയ്യരുടെ നേതൃത്വത്തിൽ സമർപ്പിച്ച നിയമ പരിഷ്കാര നിർദ്ദേശങ്ങളോട് ഇവർ എന്തു സമീപനമാണ് സ്വീകരിച്ചത്?
കേരളത്തിലെ/ജമാ-അത്തിലെ മുസ്ലിം സ്ത്രീ പുരുഷന്മാർ ഇസ്ലാമിക ഫെമിനിസത്തിന്റെ സ്വാധീനത്തിൽ പെടാതിരിക്കാനും ചർച്ച ചെയ്ത് പെട്ടെന്ന് അതിനെ മറികടക്കാനും വിസ്മരിക്കാനും വല്ല പദ്ധതികളും പ്രവർത്തനഗളും ചെയ്തിട്ടുണ്ടോ/ചെയ്യുന്നുണ്ടോ എന്ന് ദേവിക ഒന്നു പരിശോധിച്ചു നോക്കണം.
ഷാബാനു എന്ന ഒരു പാവപ്പെട്ട മുസ്ലിം സ്ത്രീക്ക് അനുകൂലമായി ഒരു കോടതി വിധിയുടായപ്പോൾ അത് ഇസ്ലാമിന് നേർക്കുള്ള കടന്നാക്രമണമായി ചിത്രീകരിച്ച് ഭാവിയിൽ അത്തരം കടന്നാക്രമണമുണ്ടായാൽ അതിനെ തടയിടാൻ ഒരു പത്രം തുടങ്ങിയവർ ഇസ്ലാമിക ഫെനിസം ചർച്ച ചെയ്തു തുപ്പുകയേ ഉള്ളൂ.
അക്കാദമികമായ ഉൾക്കാഴ്ചകളോടെ ദേവികയെപ്പോലുള്ളവർക്ക് മുസ്ലിം സമുദായത്തിനുള്ളിൽ പൊളിറ്റിക്കൽ ഇസ്ലാം ഉണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് എന്നേക്കാൾ കൂടുതൽ മനസ്സിലാക്കാൻ കഴിയും എന്ന് ഞാൻ കരുതുന്നു.സമുദായത്തിന്റെ സവിശേഷമായ അഭ്യന്തര വൈരുദ്ധ്യങ്ങളെയും സംഭവവികാസങ്ങളെയും ബാധ്യതകളില്ലാതെ ആരെങ്കിലും പഠിച്ചിരുന്ന്ര്ന്ന്കിൽ എന്ന ആഗ്രഹം ഉള്ള ഒരാളാണു ഞാൻ. ദേവികയുടെ ഇക്കാര്യത്തിലുള്ള അനുഭവം എന്താണെന്ന് എനിക്കറിയില്ല.അതുകൊണ്ടാണിത് പറയുന്നത്.
ജമാ-അത്തിന്റെ ഉള്ളിലിരിപ്പ്/ഹിഡ്ഡൻ അജണ്ട എന്തെന്നു ചുഴിഞ്ഞന്വേഷിക്കണമെന്ന് ഞാൻ പറയില്ല.അവർ ഉണ്ടാക്കിയ സ്വാധീനങ്ങളെ പഠിക്കുക എന്നതാണ് പ്രധാനം.
രാഷ്ട്രീയം,സാംസ്കാരികം,സാമ്പത്തികം,ലിംഗപരം,മതപരം തുടങ്ങി എല്ലാ കാര്യങ്ങളും ഒരു പഠനം അവരെക്കുറിച്ച് ആവശ്യമാണ്.ഇക്കാര്യങ്ങൾ നിയോ ലിബറലിസം അവരുടെ കാഴ്ചപ്പാടുകളും അത്തരം പ്രയോഗങ്ങളുമായി ആഗോളതലത്തിൽ എങ്ങനെ പ്രതിപ്രവർത്തിക്കുന്നു എന്നും പഠിക്കേണ്ടതുണ്ട്.അതിന് പ്രേരിപ്പിക്കാനുള്ള ത്രാണിയെ ഈയുള്ളവനുള്ളൂ.